"അനൂപ്..... ഞാന്‍ പറയുന്നതൊന്നു കേള്‍ക്കു.." അവള്‍ കേണു
"എന്താ നിനക്കു പറയാനുള്ളത്? ഒരു സോറി.. അല്ലെങ്കില്‍ കുറെ കേട്ടു മടുത്തകഥകള്‍ അല്ലേ?"
"പ്ലീ.....സ്....." അവളുടെ ശബ്ദം നേര്ത്ത് നേര്ത്ത് ഒടുവില്‍ അതൊരു വിതുമ്പലായി മാറി.
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ബെഡ്ഡിലേക്കു വലിച്ചെറിഞ്ഞു. ഒരു സിഗരറ്റിന്റെ പുകയില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. പിന്നീട് വല്ലാത്ത ഒരു ഹൃദയഭാരത്തോടെ ഉറങ്ങാന്‍ കിടന്നു. തുറന്നിട്ട ജനാലയിലൂടെ ഒരു നേര്ത്ത തെന്നല്‍ അനുവാദം കൂടാതെ മുറിക്കുള്ളില്‍ കടന്നു വന്നു. അവിടമാകെ പാതിരാപ്പൂക്കളുടെ ഗന്ധം പരത്തി അതാമുറിവിട്ടുപോയി. ആ രാത്രി മുഴുവന്‍ എന്റെ ഫോണ്‍ വിറച്ചുകൊണ്ടെയിരുന്നു.
രാവിലെ വീണ്ടും അവള്‍ വിളിച്ചു.
"ഞാന്‍ രാത്രി വിളിച്ചിരുന്നു. നീ ഉറങ്ങിപൊയി അല്ലെ?"
"അതു പിന്നെ.. ഞാന്‍.." ഞാന്‍ പൂര്ത്തിയാക്കിയില്ല.
"ഉം ... സാരമില്ല നിനക്ക് ഓഫീസ്സില്‍ പോകണ്ടെ? വേഗം റെഡിയാവൂ. പിന്നെ ഞാന്‍ രാവിലെ ക്ഷേത്രത്തില്‍ പോയിരുന്നു. ഇന്നു നിന്റെ പിറന്നാള്‍ ആണു. മറന്നു അല്ലെ? വൈകുന്നേരം കാണാം. ഓഫീസ്സീന്നു നേരത്തെ വരണം. പിന്നെ... ഇന്നു ആ നീല ഷര്ട്ട് ഇട്ടാമതി കേട്ടൊ?"
"നീനു ...അതു പിന്നെ.. ഇന്നലെ ഞാന് ..."
എന്റെ വാക്കുകളെ വിലക്കിക്കൊണ്ടവള്‍ പറഞ്ഞു.
"പോട്ടെടാ.. അതു ഞാന്‍ മറന്നു".
ആ വൈകുന്നേരം ഞാന്‍ എല്ലാ തിരക്കുകളില്‍ നിന്നും മാറി അവളുടെ അടുത്തെത്താന്‍ തിരക്കുകൂട്ടി. പറഞ്ഞതു പോലെ അവള്‍ എന്നെ കാത്തു നില്പ്പുണ്ടായിരുന്നു. ഞങ്ങള്‍ ആ കഫേയിലെ ഒരു ഒഴിഞ്ഞകോണില്‍ ഇരുന്നു. ഞാന്‍ രണ്ടു കോഫി ഓര്ഡര്‍ ചെയ്തു.
"നീ ആ ഫോണ്‍ ഇങ്ങു തരൂ" അവള്‍ പറഞ്ഞു. "രാവിലെ ഇതില്‍ എത്ര മിസ്സ് കോള്‍ ഉണ്ടായിരുന്നു?"
"ഇരുപത്തിയാറ് " അല്പം ഗൌരവത്തോടെ ഞാന്‍ പറഞ്ഞു.
"ഇന്നു നിന്റെ ഇരുപത്തിയാറാം പിറന്നാള്‍ അല്ലെ?" ആ യാദൃശ്ചികതയുടെ രസം പറ്റി അവള്‍ പരിസരം മറന്നു ഉറക്കെപ്പൊട്ടിച്ചിരിച്ചു. കൂടെ ഞാനും . ഞങ്ങള്‍ക്കിടയില്‍ പെയ്യാന്‍ കാത്തുനിന്ന ആ കാര്മേഘം അങ്ങനെ പെയ്തിറങ്ങി.
"ഇന്നലെ ഞാന്‍ വിളിച്ചതു നീ അറിഞ്ഞതെ ഇല്ല?" തെല്ലൊരു സംശയത്തോടെ അവള്‍ ചോദിച്ചു.
"അതു ഫോണ്‍ സൈലന്റ് മോഡിലായിരുന്നു"
അവള്‍ അതു മാറ്റി ഒരു റിംഗ് ടോണ്‍ സെറ്റ് ചെയ്തു. ആഘോഷങ്ങളുടെ സംഗീതം. അവളുടെ പൊട്ടിച്ചിരിയുടെ കലമ്പല്‍ പോലെ ഒന്ന്. പിരിയുമ്പോള്‍ അവള്‍ ഒരു സമ്മാനപ്പൊതി എന്റെ കയ്യില്‍ വച്ചു തന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. "ഇതു നിനക്കുള്ളതാണ്`. എന്റെ ഹൃദയം" ഞാന്‍ ആ വാക്കുകളില്‍ വിരളുകലോടിച്ചു, അതവളുടെ ഹൃദയം പോലെ തുടിക്കുന്നു.
വര്ഷങ്ങള്ക്ക് ശേഷം, ഏകാന്തതയുടെ കനം പേറുന്ന എന്റെ ഇടവേളകളില്‍ ഞാന്‍ അവളുടെ ശബ്ദം കേള്ക്കാന്‍ കൊതിച്ചു. അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു, പക്ഷെ വേഗം കട്ട് ചെയ്തു. അവള്ക്കു വേണ്ടി ഒരു സന്ദേശം ടൈപ്പ് ചെയ്തു, പക്ഷെ അയച്ചില്ല.
ആ റിംഗ് ടോണ്‍ എന്നെ ഇന്നു ഭ്രാന്തുപിടിപ്പിക്കുന്നു. അവളുടെ പൊട്ടിച്ചിരികള്‍ എന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഞാന്‍ ആ പ്രിയപ്പെട്ട റിംഗ് ടോണ്‍ മാറ്റി പകരം നഷ്ടപ്പെടലിന്റെ ഓര്മ ഉണര്ത്തുന്ന ഒരു ഗാനം സെറ്റ് ചെയ്തു. ഓരോ കോള്‍ വരുമ്പോഴും അതു അവള്‍ ആവില്ല എന്നു എന്നെത്തന്നെ ഓര്മിപ്പിക്കാന്‍ വേണ്ടി.
ഇപ്പോള്‍ എന്റെ ഫോണ്‍ ശബ്ദിക്കാറില്ല. മുടങ്ങാതെ എത്തുന്ന മൊബൈല്‍ സേവനദാതാക്കളുടെ ബില്ലടയ്ക്കാനുള്ള ഓര്മപ്പെടുത്തലുകള്‍ മാത്രം. ഒരാഴ്ചകൂടി കഴിഞ്ഞാല്‍ അതും ഇല്ലാതാവും പിന്നെ ഇരുളടഞ്ഞ എന്റെ ലോകത്തു ഞാന്‍, ഞാന്‍ മാത്രം ആകും.
2008 ഒക്‌ടോബർ 13, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
