2008 ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

പറയാന്‍ ബാക്കി വച്ചത്

"നാളെ രാവിലെ ഞാന്‍ വരും" . അവളുടെ മറുപടിക്ക് കാത്തു നില്ക്കാതെ ഫോണ്‍ കട്ട് ചെയ്തു. രാവിലെ 7 മണിക്ക് പുറപ്പെടണം . മൊബൈലില്‍ അലാറം സെറ്റ് ചെയ്തു. ഉറങ്ങാന്‍ കഴിയുന്നില്ല, വെറുതെ കണ്ണടച്ചു കിടന്നു. മനസ്സിനുള്ളില്‍ ഓര്മ്മകള്‍ തിങ്ങിനിറഞ്ഞ് ശ്വാസം മുട്ടിക്കുന്നു. പിന്നിടു എപ്പോഴോ ഞാന്‍ അറിയാതെ ഉറങ്ങി.

അതിരാവിലെ ഓര്മ്മകളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നുമെല്ലാം അലാറത്തിന്റെ മണികിലുക്കം എന്നെ തിരികെ വിളിച്ചു. ഏതോ ഒരു ശക്തി എന്നെ നിയന്ത്രിക്കുന്നതു പോലെ ഞാന്‍ എല്ലാറ്റിനും യാന്ത്രികമായി വഴങ്ങിക്കൊടുക്കുന്നു.

മുന്പ് ഈ യാത്ര എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ഇന്ന് എന്നെ യാതൊന്നും ആകര്ഷിക്കുന്നില്ല. ചുറ്റുമുള്ള പച്ചപ്പോ.. മലനിരകളെ തഴുകി നീങ്ങുന്ന മഞ്ഞിന്റെ വെളുത്ത പഞ്ഞികെട്ടോ ഒന്നും . ബസ്സ് മലകയറാന്‍ തുടങ്ങിയപ്പോള്‍ ചെവികള്‍ കൊട്ടിയടച്ചു. പിന്നെ ഒരു ഇരമ്പല്‍ മാത്രം . ഞന്‍ ഓര്മ്മകളിലേയ്ക്ക് ഊളിയിട്ടു. അവളെ ആദ്യമായി കണ്ടതും ..പരിചയപ്പെട്ടതും എല്ലാം ഇന്നലെ എന്ന പോലെ പച്ച പിടിച്ചു നില്ക്കുന്നു.

ഇന്നവള്‍ തീര്ച്ചയായും അല്ഭുതപ്പെട്ടെക്കും . കാരണം ആദ്യമായി ഞാന്‍ പറഞ്ഞ സമയത്തോ അതിനു മുന്പോ അവളെ കാണാന്‍ എത്തിയിരിക്കുന്നു. പതിവു പോലെ നല്ല മഞ്ഞുണ്ട്, കൂടെ എനിക്ക് പ്രിയപ്പെട്ട ചാറ്റല്‍ മഴയും . കൈയ്യില്‍ ഒരു കുട കരുതാത്തതിനു എത്രയോ വട്ടം അവള്‍ എന്നെ വഴക്കുപറഞ്ഞിരിക്കുന്നു. പക്ഷെ അവള്ക്കറിയുമോ? അവള്ക്കൊപ്പം ഒരേ കുടക്കീഴില്‍ നടക്കാന്‍ ഞാന്‍ എത്ര ആഗ്രഹിച്ചിരുന്നു എന്നു? മുന്നിലെ മഞ്ഞുവീണ പാതയിലൂടെ ചുവന്ന സെറ്ററും ഇട്ടു കുട ചൂടി നീങ്ങുന്ന പെണ്കുട്ടികള്ക്കിടയില്‍ ഞാന്‍ എനിക്ക് പ്രിയപ്പെട്ടവളുടെ മുഖം തിരയുകയായിരുന്നു.

"അനൂപ്... "

ഞാന്‍ തിരിഞ്ഞു നോക്കി. ദൈന്യത കലര്ന്ന മുഖഭാവം . ആ കണ്ണുകളിലേയ്ക്കു നോക്കി ഞാന്‍ കുറെ നേരം നിന്നു.

"നമുക്ക് കുറച്ച് നടക്കാം " അവള്‍ പറഞ്ഞു.

"എന്റെ കല്യാണം നിശ്ചയിച്ചു" ഞാന്‍ ഒന്നും പറഞ്ഞില്ല. അവള്‍ തുടര്ന്നു.

"നീ തന്നെ അല്ലെ എല്ലാം തീരുമാനിച്ചത്? പിന്നെ എന്താ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍ ?" എനിക്ക് ഉത്തരം ഇല്ല.

"നീ ഒരുപാട് വൈകിപ്പോയി.. അനൂപ് ... "

വിടപറഞ്ഞ് നടന്നകലുമ്പോള്‍ അവള്‍ വിതുമ്പുന്നുണ്ടായിരുന്നു. ഞാനും .. ചിലപ്പോള്‍ ഒരു പിന്‍ വിളിക്ക് കൊതിച്ചിരിക്കാം , പക്ഷെ അതുണ്ടായില്ല.

2008 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഒരു പനിനീര്പ്പുവിന്റെ ഓര്മ്മക്ക്

കാനന മധ്യത്തിലെ മുള്പ്പടര്പ്പുകള്ക്കിടയില്‍ വളരുന്ന പനീനീര്ച്ചെടി. ആരാലും അറിയാതെ, കാണാതെ തന്റെ ആത്മാവിന്റെ നേര്പകുതിയെത്തേടിയുള്ള നീണ്ട കാത്തിരുപ്പ്... ഒരു നാള്‍ നഗരക്കാഴ്ചകളുടെ രാജകുമാരി തോഴിമാരോടൊപ്പം കാനന മധ്യത്തിലെത്തി. വിധി നിയോഗം എന്നപോലെ അവള്‍ പനിനീര്ച്ചെടിയെ കണ്ടുമുട്ടി. പനീനീര്ച്ചെടിയുടെ നൈര്മ്മല്യമോ പരിമളമോ എന്താണു രാജകുമാരിയേ ആകര്ഷിച്ചത്? അറിയില്ല. അപ്രാപ്യമായ വശ്യതയുടെ ക്ഷണിക ദര്ശനം നല്കിയ ആഘാതത്തിലായിരുന്നു പനിനീര്ച്ചെടിയും . രാജകുമാരി പനീനീര്ച്ചെടിയെ സ്വന്തമാക്കന്‍ ആശിച്ചു. പനീനീര്ച്ചെടിയും അവളുടെ സ്വന്തമാവാന്‍ ആഗ്രഹിച്ചു. നൈമിഷികമെങ്കിലും ആ കൂടിക്കാഴ്ച അവരെ പിരിയാനാവത്തവിധം ​ഒന്നാക്കി.

പക്ഷെ രാജകുമാരിക്ക് മടങ്ങിപ്പോകണമായിരുന്നു. ബന്ധങ്ങളിലേക്കും ബന്ധനങ്ങളിലേക്കും ഉള്ള അനിവാര്യമായ മടക്കയാത്ര. പനിനീര്ച്ചെടി ഇന്നു തളിര്ക്കാറില്ല..പൂവ് വിടരാറില്ല.. രാജകുമാരിയെ വിധിയുടെ വിലങ്ങുകളില്‍ ഉപേഷിച്ച് അവന്‍ ഇനിയൊരു വസന്തത്തിനും അര്ഹനല്ലാതായി.