2008 ഒക്‌ടോബർ 13, തിങ്കളാഴ്‌ച

റിംഗ് ടോണ്‍

"അനൂപ്..... ഞാന്‍ പറയുന്നതൊന്നു കേള്‍ക്കു.." അവള്‍ കേണു

"എന്താ നിനക്കു പറയാനുള്ളത്? ഒരു സോറി.. അല്ലെങ്കില്‍ കുറെ കേട്ടു മടുത്തകഥകള്‍ അല്ലേ?"

"പ്ലീ.....സ്....." അവളുടെ ശബ്ദം നേര്ത്ത് നേര്ത്ത് ഒടുവില്‍ അതൊരു വിതുമ്പലായി മാറി.

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ബെഡ്ഡിലേക്കു വലിച്ചെറിഞ്ഞു. ഒരു സിഗരറ്റിന്റെ പുകയില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. പിന്നീട് വല്ലാത്ത ഒരു ഹൃദയഭാരത്തോടെ ഉറങ്ങാന്‍ കിടന്നു. തുറന്നിട്ട ജനാലയിലൂടെ ഒരു നേര്ത്ത തെന്നല്‍ അനുവാദം കൂടാതെ മുറിക്കുള്ളില്‍ കടന്നു വന്നു. അവിടമാകെ പാതിരാപ്പൂക്കളുടെ ഗന്ധം പരത്തി അതാമുറിവിട്ടുപോയി. ആ രാത്രി മുഴുവന്‍ എന്റെ ഫോണ്‍ വിറച്ചുകൊണ്ടെയിരുന്നു.

രാവിലെ വീണ്ടും അവള്‍ വിളിച്ചു.
"ഞാന്‍ രാത്രി വിളിച്ചിരുന്നു. നീ ഉറങ്ങിപൊയി അല്ലെ?"

"അതു പിന്നെ.. ഞാന്‍.." ഞാന്‍ പൂര്ത്തിയാക്കിയില്ല.

"ഉം ... സാരമില്ല നിനക്ക് ഓഫീസ്സില്‍ പോകണ്ടെ? വേഗം റെഡിയാവൂ. പിന്നെ ഞാന്‍ രാവിലെ ക്ഷേത്രത്തില്‍ പോയിരുന്നു. ഇന്നു നിന്റെ പിറന്നാള്‍ ആണു. മറന്നു അല്ലെ? വൈകുന്നേരം കാണാം. ഓഫീസ്സീന്നു നേരത്തെ വരണം. പിന്നെ... ഇന്നു ആ നീല ഷര്ട്ട് ഇട്ടാമതി കേട്ടൊ?"

"നീനു ...അതു പിന്നെ.. ഇന്നലെ ഞാന് ..."

എന്റെ വാക്കുകളെ വിലക്കിക്കൊണ്ടവള്‍ പറഞ്ഞു.
"പോട്ടെടാ.. അതു ഞാന്‍ മറന്നു".

ആ വൈകുന്നേരം ഞാന്‍ എല്ലാ തിരക്കുകളില്‍ നിന്നും മാറി അവളുടെ അടുത്തെത്താന്‍ തിരക്കുകൂട്ടി. പറഞ്ഞതു പോലെ അവള്‍ എന്നെ കാത്തു നില്പ്പുണ്ടായിരുന്നു. ഞങ്ങള്‍ ആ കഫേയിലെ ഒരു ഒഴിഞ്ഞകോണില്‍ ഇരുന്നു. ഞാന്‍ രണ്ടു കോഫി ഓര്ഡര്‍ ചെയ്തു.

"നീ ആ ഫോണ്‍ ഇങ്ങു തരൂ" അവള്‍ പറഞ്ഞു. "രാവിലെ ഇതില്‍ എത്ര മിസ്സ് കോള്‍ ഉണ്ടായിരുന്നു?"

"ഇരുപത്തിയാറ്‌ " അല്പം ഗൌരവത്തോടെ ഞാന്‍ പറഞ്ഞു.

"ഇന്നു നിന്റെ ഇരുപത്തിയാറാം പിറന്നാള്‍ അല്ലെ?" ആ യാദൃശ്ചികതയുടെ രസം പറ്റി അവള്‍ പരിസരം മറന്നു ഉറക്കെപ്പൊട്ടിച്ചിരിച്ചു. കൂടെ ഞാനും . ഞങ്ങള്‍ക്കിടയില്‍ പെയ്യാന്‍ കാത്തുനിന്ന ആ കാര്മേഘം അങ്ങനെ പെയ്തിറങ്ങി.

"ഇന്നലെ ഞാന്‍ വിളിച്ചതു നീ അറിഞ്ഞതെ ഇല്ല?" തെല്ലൊരു സംശയത്തോടെ അവള്‍ ചോദിച്ചു.

"അതു ഫോണ്‍ സൈലന്റ് മോഡിലായിരുന്നു"

അവള്‍ അതു മാറ്റി ഒരു റിംഗ് ടോണ്‍ സെറ്റ് ചെയ്തു. ആഘോഷങ്ങളുടെ സംഗീതം. അവളുടെ പൊട്ടിച്ചിരിയുടെ കലമ്പല്‍ പോലെ ഒന്ന്. പിരിയുമ്പോള്‍ അവള്‍ ഒരു സമ്മാനപ്പൊതി എന്റെ കയ്യില്‍ വച്ചു തന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. "ഇതു നിനക്കുള്ളതാണ്`. എന്റെ ഹൃദയം" ഞാന്‍ ആ വാക്കുകളില്‍ വിരളുകലോടിച്ചു, അതവളുടെ ഹൃദയം പോലെ തുടിക്കുന്നു.

വര്ഷങ്ങള്ക്ക് ശേഷം, ഏകാന്തതയുടെ കനം പേറുന്ന എന്റെ ഇടവേളകളില്‍ ഞാന്‍ അവളുടെ ശബ്ദം കേള്ക്കാന്‍ കൊതിച്ചു. അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു, പക്ഷെ വേഗം കട്ട് ചെയ്തു. അവള്ക്കു വേണ്ടി ഒരു സന്ദേശം ടൈപ്പ് ചെയ്തു, പക്ഷെ അയച്ചില്ല.

ആ റിംഗ് ടോണ്‍ എന്നെ ഇന്നു ഭ്രാന്തുപിടിപ്പിക്കുന്നു. അവളുടെ പൊട്ടിച്ചിരികള്‍ എന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഞാന്‍ ആ പ്രിയപ്പെട്ട റിംഗ് ടോണ്‍ മാറ്റി പകരം നഷ്ടപ്പെടലിന്റെ ഓര്മ ഉണര്ത്തുന്ന ഒരു ഗാനം സെറ്റ് ചെയ്തു. ഓരോ കോള്‍ വരുമ്പോഴും അതു അവള്‍ ആവില്ല എന്നു എന്നെത്തന്നെ ഓര്മിപ്പിക്കാന്‍ വേണ്ടി.

ഇപ്പോള്‍ എന്റെ ഫോണ്‍ ശബ്ദിക്കാറില്ല. മുടങ്ങാതെ എത്തുന്ന മൊബൈല്‍ സേവനദാതാക്കളുടെ ബില്ലടയ്ക്കാനുള്ള ഓര്മപ്പെടുത്തലുകള്‍ മാത്രം. ഒരാഴ്ചകൂടി കഴിഞ്ഞാല്‍ അതും ഇല്ലാതാവും പിന്നെ ഇരുളടഞ്ഞ എന്റെ ലോകത്തു ഞാന്‍, ഞാന്‍ മാത്രം ആകും.

2008 ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

പറയാന്‍ ബാക്കി വച്ചത്

"നാളെ രാവിലെ ഞാന്‍ വരും" . അവളുടെ മറുപടിക്ക് കാത്തു നില്ക്കാതെ ഫോണ്‍ കട്ട് ചെയ്തു. രാവിലെ 7 മണിക്ക് പുറപ്പെടണം . മൊബൈലില്‍ അലാറം സെറ്റ് ചെയ്തു. ഉറങ്ങാന്‍ കഴിയുന്നില്ല, വെറുതെ കണ്ണടച്ചു കിടന്നു. മനസ്സിനുള്ളില്‍ ഓര്മ്മകള്‍ തിങ്ങിനിറഞ്ഞ് ശ്വാസം മുട്ടിക്കുന്നു. പിന്നിടു എപ്പോഴോ ഞാന്‍ അറിയാതെ ഉറങ്ങി.

അതിരാവിലെ ഓര്മ്മകളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നുമെല്ലാം അലാറത്തിന്റെ മണികിലുക്കം എന്നെ തിരികെ വിളിച്ചു. ഏതോ ഒരു ശക്തി എന്നെ നിയന്ത്രിക്കുന്നതു പോലെ ഞാന്‍ എല്ലാറ്റിനും യാന്ത്രികമായി വഴങ്ങിക്കൊടുക്കുന്നു.

മുന്പ് ഈ യാത്ര എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ഇന്ന് എന്നെ യാതൊന്നും ആകര്ഷിക്കുന്നില്ല. ചുറ്റുമുള്ള പച്ചപ്പോ.. മലനിരകളെ തഴുകി നീങ്ങുന്ന മഞ്ഞിന്റെ വെളുത്ത പഞ്ഞികെട്ടോ ഒന്നും . ബസ്സ് മലകയറാന്‍ തുടങ്ങിയപ്പോള്‍ ചെവികള്‍ കൊട്ടിയടച്ചു. പിന്നെ ഒരു ഇരമ്പല്‍ മാത്രം . ഞന്‍ ഓര്മ്മകളിലേയ്ക്ക് ഊളിയിട്ടു. അവളെ ആദ്യമായി കണ്ടതും ..പരിചയപ്പെട്ടതും എല്ലാം ഇന്നലെ എന്ന പോലെ പച്ച പിടിച്ചു നില്ക്കുന്നു.

ഇന്നവള്‍ തീര്ച്ചയായും അല്ഭുതപ്പെട്ടെക്കും . കാരണം ആദ്യമായി ഞാന്‍ പറഞ്ഞ സമയത്തോ അതിനു മുന്പോ അവളെ കാണാന്‍ എത്തിയിരിക്കുന്നു. പതിവു പോലെ നല്ല മഞ്ഞുണ്ട്, കൂടെ എനിക്ക് പ്രിയപ്പെട്ട ചാറ്റല്‍ മഴയും . കൈയ്യില്‍ ഒരു കുട കരുതാത്തതിനു എത്രയോ വട്ടം അവള്‍ എന്നെ വഴക്കുപറഞ്ഞിരിക്കുന്നു. പക്ഷെ അവള്ക്കറിയുമോ? അവള്ക്കൊപ്പം ഒരേ കുടക്കീഴില്‍ നടക്കാന്‍ ഞാന്‍ എത്ര ആഗ്രഹിച്ചിരുന്നു എന്നു? മുന്നിലെ മഞ്ഞുവീണ പാതയിലൂടെ ചുവന്ന സെറ്ററും ഇട്ടു കുട ചൂടി നീങ്ങുന്ന പെണ്കുട്ടികള്ക്കിടയില്‍ ഞാന്‍ എനിക്ക് പ്രിയപ്പെട്ടവളുടെ മുഖം തിരയുകയായിരുന്നു.

"അനൂപ്... "

ഞാന്‍ തിരിഞ്ഞു നോക്കി. ദൈന്യത കലര്ന്ന മുഖഭാവം . ആ കണ്ണുകളിലേയ്ക്കു നോക്കി ഞാന്‍ കുറെ നേരം നിന്നു.

"നമുക്ക് കുറച്ച് നടക്കാം " അവള്‍ പറഞ്ഞു.

"എന്റെ കല്യാണം നിശ്ചയിച്ചു" ഞാന്‍ ഒന്നും പറഞ്ഞില്ല. അവള്‍ തുടര്ന്നു.

"നീ തന്നെ അല്ലെ എല്ലാം തീരുമാനിച്ചത്? പിന്നെ എന്താ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍ ?" എനിക്ക് ഉത്തരം ഇല്ല.

"നീ ഒരുപാട് വൈകിപ്പോയി.. അനൂപ് ... "

വിടപറഞ്ഞ് നടന്നകലുമ്പോള്‍ അവള്‍ വിതുമ്പുന്നുണ്ടായിരുന്നു. ഞാനും .. ചിലപ്പോള്‍ ഒരു പിന്‍ വിളിക്ക് കൊതിച്ചിരിക്കാം , പക്ഷെ അതുണ്ടായില്ല.

2008 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഒരു പനിനീര്പ്പുവിന്റെ ഓര്മ്മക്ക്

കാനന മധ്യത്തിലെ മുള്പ്പടര്പ്പുകള്ക്കിടയില്‍ വളരുന്ന പനീനീര്ച്ചെടി. ആരാലും അറിയാതെ, കാണാതെ തന്റെ ആത്മാവിന്റെ നേര്പകുതിയെത്തേടിയുള്ള നീണ്ട കാത്തിരുപ്പ്... ഒരു നാള്‍ നഗരക്കാഴ്ചകളുടെ രാജകുമാരി തോഴിമാരോടൊപ്പം കാനന മധ്യത്തിലെത്തി. വിധി നിയോഗം എന്നപോലെ അവള്‍ പനിനീര്ച്ചെടിയെ കണ്ടുമുട്ടി. പനീനീര്ച്ചെടിയുടെ നൈര്മ്മല്യമോ പരിമളമോ എന്താണു രാജകുമാരിയേ ആകര്ഷിച്ചത്? അറിയില്ല. അപ്രാപ്യമായ വശ്യതയുടെ ക്ഷണിക ദര്ശനം നല്കിയ ആഘാതത്തിലായിരുന്നു പനിനീര്ച്ചെടിയും . രാജകുമാരി പനീനീര്ച്ചെടിയെ സ്വന്തമാക്കന്‍ ആശിച്ചു. പനീനീര്ച്ചെടിയും അവളുടെ സ്വന്തമാവാന്‍ ആഗ്രഹിച്ചു. നൈമിഷികമെങ്കിലും ആ കൂടിക്കാഴ്ച അവരെ പിരിയാനാവത്തവിധം ​ഒന്നാക്കി.

പക്ഷെ രാജകുമാരിക്ക് മടങ്ങിപ്പോകണമായിരുന്നു. ബന്ധങ്ങളിലേക്കും ബന്ധനങ്ങളിലേക്കും ഉള്ള അനിവാര്യമായ മടക്കയാത്ര. പനിനീര്ച്ചെടി ഇന്നു തളിര്ക്കാറില്ല..പൂവ് വിടരാറില്ല.. രാജകുമാരിയെ വിധിയുടെ വിലങ്ങുകളില്‍ ഉപേഷിച്ച് അവന്‍ ഇനിയൊരു വസന്തത്തിനും അര്ഹനല്ലാതായി.

2008 ജൂലൈ 21, തിങ്കളാഴ്‌ച

ഛായാമുഖി

ആമുഖം

ഛായാമുഖി ഒരു മായക്കണ്ണാടി ആണ്. മഹാഭാരതത്തിലെ ഭീമനു സ്വന്തമായിരുന്ന ഈ മാന്ത്രികക്കണ്ണാടി ഒരാള്ക്ക് ഏറ്റവും പ്രിയപ്പെട്ടതിന്റെ ബിം ബം കാണിച്ചു തരുന്നതായി പറയപ്പെടുന്നു. ഒടുവില്‍ പ്രിയ ദ്രൌപദി കണ്ണാടിയില്‍ കാണുന്നതു അര്ജുനന്റെ മുഖവും .മഹാശക്തനായിരുന്നിട്ടു കൂടി ആ യോദ്ധാവ് ഹതാശനായിത്തീരുന്നു. ഒരിക്കല്‍ കല്യാണസൌഗന്ദികം വേണമെന്നു പറഞ്ഞപ്പോല്‍ ഭീമന്‍ അതിനു വേണ്ടി നടത്തിയ സാഹസിക യാത്ര പ്രശസ്തമാണു. പിന്നിട് ദ്രൌപതി കൌരവ സഭയില്‍ വസ്ത്രക്ഷേപത്തിനിരയാകുമ്പോള്‍ നിസഹായ്നായ ഭീമന്‍ വളരെ ശക്തമായ ഒരു പ്രതിഞ എടുക്കുക ഉണ്ടായി. ഒടുവില്‍ കുരുക്ഷേത്ര യുദ്ധ്ത്തില്‍ ദുശസനന്റെ മാറു പിളര്ന്നു രക്തപാനം നടത്തിയ കൈകള്‍ കൊണ്ടു ദ്രൌപതിയുടെ അഴിഞ്ഞുകിടന്ന മുടി കെട്ടിക്കൊടുക്കും വരെ ആ കോപം ആറിയില്ല. എന്നിട്ടും ദ്രൌപതി ഭീമന്റെ യഥാര്ത്ഥ സ്നേഹം തിരിച്ചറിഞ്ഞില്ല. അവള്ക്കു പ്രിയം അര്ജുനനെ ആയിരുന്നു. പ്രണയിക്കാന്‍ വളരെ എളുപ്പം, പ്രണയിക്കപ്പെടുക അതി കഠിനവും. എങ്കിലും ഒരിക്കലും പ്രണയിക്കാതിരിക്കുന്നതിനേക്കള്‍ നല്ലതു ഒരിക്കലെങ്കിലും പ്രണയിച്ച് പരാജിതനാകുന്നതാണു.

ഛായാമുഖി നഷ്ട പ്രണയത്തിന്റെ ഓര്മ്മയാണ്. അനിവാര്യമായ വേര്പിരിയല്‍ ബാക്കിയാക്കുന്ന വേദനകള്‍ . ആത്മാവിന്റെ വിലാപങ്ങള്‍ .. പ്രണയകാലത്തിന്റെ ആഹ്ലാദങ്ങള്‍ . പ്രണയിക്കുന്നവര്ക്ക് വേണ്ടി..പ്രണയിക്കാന്‍ കൊതിക്കുന്നവര്ക്ക് വേണ്ടി..നഷ്ട പ്രണയതിന്റെ ഓര്മ്മകളില്‍ ജീവിക്കുന്നവര്ക്ക് വേണ്ടി...അങ്ങനെ എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ ബ്ലൊഗ് സമര്പ്പിക്കുന്നു.


എല്ലവരുടെയും മനസ്സില്‍ ഒരു ഛായമുഖി ഉണ്ട്. പ്രിയപ്പെട്ടതിന്റെ ബിം ബം ഏറ്റവും വ്യക്തതയോടെ കാണുന്ന ഒരു മാന്ത്രികക്കണ്ണടി.